സന്ധ്യയായില്ലെങ്കിലു,മതുപോലിരുള്‍ വീണ സുന്ദരമധ്യാഹ്നമാ, ണെപ്പൊഴും മഴ വീഴാം. അതിനു മുമ്പുള്ളതാം ശാന്തത ഭഞ്ജിയ്ക്കുവാ- നരുതാതൊരു പൂച്ചയടക്കം പറയുന്നു. ജാലകം തുറന്നു ഞാന്‍ കാണുമീ മതിലിന്‍മേല്‍ ജീവിതം മടുത്തൊരു കാക്ക വന്നിരിക്കുന്നു. അകലെ, വാഴക്കൂട്ടം നിറഞ്ഞ തൊടിയിലൂ- ടതിവേഗത്തില്‍, കോഴിക്കുടുംബം നടക്കുന്നു. മുകില്‍ കൈയൊഴിഞ്ഞതാം വര്‍ഷബിന്ദുവിന്‍ ദുഃഖം മൂകമ,ല്ലിതാ പൊട്ടിക്കരയാന്‍ തുടങ്ങുന്നു.... - പി പ്രകാശ്, 14.07.2016, 14.15 hrs