Sunday, January 1, 2017

മഴയ്ക്കു മുമ്പ്


സന്ധ്യയായില്ലെങ്കിലു,മതുപോലിരുള്‍ വീണ
സുന്ദരമധ്യാഹ്നമാ, ണെപ്പൊഴും മഴ വീഴാം.
അതിനു മുമ്പുള്ളതാം ശാന്തത ഭഞ്ജിയ്ക്കുവാ-
നരുതാതൊരു പൂച്ചയടക്കം പറയുന്നു.
ജാലകം തുറന്നു ഞാന്‍ കാണുമീ മതിലിന്‍മേല്‍
ജീവിതം മടുത്തൊരു കാക്ക വന്നിരിക്കുന്നു.
അകലെ, വാഴക്കൂട്ടം നിറഞ്ഞ തൊടിയിലൂ-
ടതിവേഗത്തില്‍, കോഴിക്കുടുംബം നടക്കുന്നു.
മുകില്‍ കൈയൊഴിഞ്ഞതാം വര്‍ഷബിന്ദുവിന്‍ ദുഃഖം
മൂകമ,ല്ലിതാ പൊട്ടിക്കരയാന്‍ തുടങ്ങുന്നു....
- പി പ്രകാശ്, 14.07.2016, 14.15 hrs

No comments: